മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതി

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ  :  കപിലിന്റെ

പേരില്ലാത്ത റാങ്ക് ലിസ്റ്റ് പുതുക്കുമെന്ന് പി.എസ്.സി.

ഇടുക്കി :  മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും കപിൽ എന്ന ഉദ്യോഗാർത്ഥിയെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയിൽ,  നിലവിൽ വന്ന റാങ്ക് പട്ടിക പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പി.എസ്.സി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

     നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പി.എസ്.സി. സെക്രട്ടറിക്ക് നിർദ്ദേശം നൽകി.  മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

     പീരുമേട് ടൈഫോർഡ് എസ്റ്റേറ്റ് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടത്.

     2020 മാർച്ചിൽ പി.എസ്.സി. നടത്തിയ എൽ.ഡി. ക്ലാർക്ക്  പരീക്ഷയെഴുതിയയാളാണ് കപിൽ.  മലയാളവും തമിഴും അറിയാവുന്നവർക്കുള്ള പ്രത്യേക തസ്തികയ്ക്കുള്ള പരീക്ഷയാണെഴുതിയത്.  കപിലിന് 52 മാർക്ക് ലഭിച്ചു.  മലയാളത്തിന് 44.37% വും തമിഴിന് 67.50 % വും  മാർക്കുണ്ട്.  എന്നിട്ടും ജോലികിട്ടിയില്ല.  ഇത് ക്ലറിക്കൽ പിശകാണെന്നാണ് പി.എസ്.സി. പറഞ്ഞത്.  കപിലിനെക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 54 പേർ റാങ്ക് ലിസ്റ്റിലുണ്ടെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു.  52 മാർക്കുള്ള പട്ടികജാതിക്കാരനായ കപിലിന്റെ പേര് സപ്ലിമെന്ററി ലിസ്റ്റിൽ പോലുമില്ലെന്ന് പരാതിയിൽ പറഞ്ഞു.

 പബ്ലിക് റിലേഷൻസ് ഓഫീസർ

06/02/2023.